കണിച്ചാർ : കണിച്ചാർ ടൗണിൽ മെയിൻ ജംഗ്ഷന് സമീപത്തെ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തലാക്കി. ഇനിമുതൽ ബസ് സ്റ്റാൻഡിലും കുരിശുപള്ളിക്ക് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിനും മാത്രമേ ബസ്സുകൾ നിർത്താൻ അനുവാദമുള്ളൂ.
കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ബസുകളും രാവിലെ 8 മുതൽ വൈകിട്ട് 7 മണി വരെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കയറി ഇറങ്ങണം. കണിച്ചാർ - കാളികയം റോഡിൽ ജംഗ്ഷന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ ഒരേസമയം അഞ്ച് ഓട്ടോ റിക്ഷകൾ മാത്രമേ പാർക്ക് ചെയ്യാവൂ. ബാക്കി ഓട്ടോ റിക്ഷകൾ ബസ് സ്റ്റാൻഡിന് ഉള്ളിൽ പാർക്ക് ചെയ്യണം.
ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന മറ്റ് വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഏർപ്പെടുത്താനും തീരുമാനിച്ചു. നിരക്കുകൾ പിന്നീട് അറിയിക്കുന്നതാണ്. ജൂൺ 10 മുതലാണ് പരിഷ്ക്കരണങ്ങൾ നിലവിൽ വരിക.
പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, വാർഡ് മെമ്പർ ജിബിൻ ജെയ്സൺ തയ്യിൽ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് പി.ജി എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് ഹാളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, കേളകം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫിസർ, വ്യാപാരി വ്യവസായി, ഓട്ടോ തൊഴിലാളി യൂണിയനുകൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മീറ്റിംഗിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
Traffic modification in Kanichar town






















